Deuteronomy 18

1ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ട് അവർ ഉപജീവനം കഴിക്കേണം. 2ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം.

3ജനത്തിൽനിന്ന് പുരോഹിതന്മാർക്ക് ലഭിക്കേണ്ട അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം. 4ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളുടെ കത്രിക്കുന്ന ആദ്യരോമവും നീ അവന് കൊടുക്കേണം. 5യഹോവയുടെ നാമത്തിൽ എപ്പോഴും ശുശ്രൂഷിപ്പാൻ നില്ക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെയും പുത്രന്മാരെയും അല്ലോ തെരഞ്ഞെടുത്തിരിക്കുന്നത്.

6ഏതെങ്കിലും യിസ്രായേല്യപട്ടണത്തിൽ പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ-അവന് മനസ്സുപോലെ വരാം- 7അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം. 8അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനുപുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കേണം.

9നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തിയശേഷം അവിടുത്തെ ജനതകളുടെ മ്ലേച്ഛതകൾ നീ പഠിക്കരുത്. 10തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, 11മന്ത്രവാദി, വെളിച്ചപ്പാട്, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ഇടയിൽ കാണരുത്.

12ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പാകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു. 13നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം. 14നീ നീക്കിക്കളയുവാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ട് നടന്നു; നീയോ അങ്ങനെ ചെയ്‌വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

15നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ, നിന്റെ മദ്ധ്യേ, നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നുതന്നെ, എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. 16“ഞാൻ മരിക്കാതിരിക്കേണ്ടതിന് ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു് ഇടവരരുതേ” എന്നിങ്ങനെ ഹോരേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോട് നീ അപേക്ഷിച്ചതുപോലെ തന്നേ.

17അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: “അവർ പറഞ്ഞത് ശരി. 18നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. 19അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ ആരെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

20എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കണം. 21അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ

ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയോ ഒത്തുവരികയോ ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയമായി സംസാരിച്ചതത്രെ; അവനെ പേടിക്കരുത്.”

22

Copyright information for MalULB